വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012
ചെമ്മാട്ട് ചരിത്രം ആവര്‍ത്തിച്ചു
ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ്
തിരൂരങ്ങാടി: സംഘടനാ മുന്നേറ്റത്തില്‍ നാഴികക്കല്ലായി മാറിയ ധര്‍മപുരിയുടെ മണ്ണില്‍ കേരളയാത്രക്ക് നല്‍കിയ സ്വീകരണം ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി. കേരളത്തിലെ മദീനയെന്ന വിശേഷണമുള്ള തിരൂരങ്ങാടിയുടെ തീരത്തേക്ക് ഇതും തിരയടിച്ചെത്തുകയായിരുന്നു.
ഹസ്രത്ത് മാലിക്ബ്നു ഹബീബും സയ്യിദ് ഹസ്സന്‍ ജിഫ്രിയും ഖുത്തുബുസ്സമാന്‍ മമ്പുറം തങ്ങളും നന്‍മ വിളയിച്ച മണ്ണില്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ട ഭൂമിയില്‍ ആലി മുസ്ലിയാര്‍ വീരപോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച തിരൂരങ്ങാടിയില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ മാനവിക യാത്ര നിലക്കാത്ത പ്രവാഹമായി.
വൈകുന്നേരം ഏഴ് മണിക്ക് നടക്കേണ്ട സ്വീകരണത്തിന് കാലത്തു തന്നെ ഖുത്തുബുസ്സമാന്‍ നഗരിയിലേക്ക് ജനപ്രവാഹമായിരുന്നു. ഉച്ചയായതോടെ ചെമ്മാട് ടൌണിലേയും പരിസരങ്ങളിലേയും പാതയോരങ്ങളില്‍ കേരളയാത്ര കാണാന്‍ മനുഷ്യമതില്‍ തന്നെ രൂപപ്പെട്ടു. പ്രവിശാലമായ ഖുത്തുബുസ്സമാന്‍ നഗരും പരിസരവും ജനസാഗരമായി. ജനനായകനെത്തിയതോടെ അണപൊട്ടിയ ആവേശം തക്ബീര്‍ ധ്വനികളായുയര്‍ന്നു.
പ്രദേശത്തെ സംഘടനാ സംവിധാനത്തിന്റെ കരുത്തും സംഘാടനവും ബോധ്യപ്പെടുത്തുന്നത് കൂടിയായി മാറി സ്വീകരണ സമ്മേളനം. വൈകുന്നേരം നാല് മണിയോടെ പ്രദേശത്തെ 162 യൂണിറ്റുകളില്‍ നിന്നും പ്രകടനമായാണ് നഗരിയില്‍ പ്രവര്‍ത്തകരെത്തിയത്. സ്വീകരണ സമ്മേളനം സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ അലി അബ്ദുല്ല, സി മുഹമ്മദ് ഫൈസി പ്രമേയപ്രഭാഷണം നടത്തി. യാത്രയിലെ സ്ഥിരാംഗങ്ങള്‍ക്കും സയ്യിദന്‍മാര്‍ക്കും നേതാക്കള്‍ക്കും പുറമെ കവി രാവണപ്രഭു, ഡോ എം കെ ശ്രീബിജു, അഡ്വ. പി പി ബഷീര്‍, പ്രൊഫ എ പി അബ്ദുല്‍ വഹാബ്, കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, പി മോഹനന്‍, കൃഷ്ണന്‍ കോട്ടുമല, വേലായുധന്‍ വെന്നിയൂര്‍, എന്‍ വി അബ്ദുറസ്ഖ് സഖാഫി, വി ടി ഹമീദ് ഹാജി പ്രസംഗിച്ചു.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, തിരൂര്‍ക്കാട് കുഞ്ഞുട്ടി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ സംബന്ധിച്ചു. 20/04/2012
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ